അബുദാബിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശിക്ക് 100,000 ദിർഹം നഷ്ടപരിഹാരം നൽകി
അബൂദാബിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശിക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം; യാബ് ലീഗൽ സർവീസസിന്റെ ഇടപെടൽ നിർണ്ണായകം


അബൂദാബി: 2023 മെയ് 9 ന് അബൂദാബിയിലെ അൽ വത്ബയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഷെരീഫ് അബ്ദുൾ ജാഫറിന് ഒരു ലക്ഷം ദിർഹം (ഏകദേശം 23.3 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകാൻ കോടതി വിധി. യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലാണ് ഈ വിധിക്ക് പിന്നിൽ.
ടൊയോട്ട ഹൈയേസ് പൊതുഗതാഗത ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഷെരീഫ് ജാഫർ സഞ്ചരിച്ച വാഹനം ലൈൻ മാറ്റുന്നതിനിടെ പിന്നാലെയെത്തിയ പാകിസ്ഥാൻ സ്വദേശി ഓടിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷെരീഫ് ജാഫർ സഞ്ചരിച്ച ബസ്സിന്റെ ഡ്രൈവറുടെ അശ്രദ്ധയായിരുന്നു അപകടത്തിന് കാരണം. ഈ സംഭവത്തിൽ ഡ്രൈവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുകയും അയ്യായിരം ദിർഹം പിഴ ചുമത്തുകയും ചെയ്തിരുന്നു.
അപകടത്തെ തുടർന്ന് ഷെരീഫ് ജാഫറിനെ ഷെയ്ഖ് ഷഖ്ബൂത് ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചു ചികിത്സ നൽകി. അദ്ദേഹത്തിന്റെ മുഖത്തും, നെഞ്ചത്തും, വലത് കൈക്കുമാണ് സാരമായ പരിക്കുകളുണ്ടായത്. എന്നാൽ യാതൊരു നഷ്ടപരിഹാരവും ലഭിക്കാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ, അഡ്വക്കറ്റ് നഷ്ടപരിഹാര കേസ് രജിസ്റ്റർ ചെയ്യുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും ചെയ്തു. ഷെരീഫ് ജാഫർ സഞ്ചരിച്ച വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയെ എതിർകക്ഷിയാക്കിയാണ് കേസ് ഫയൽ ചെയ്തത്.
അപകടത്തെത്തുടർന്നുണ്ടായ ഗുരുതരമായ പരിക്കുകൾ ചൂണ്ടിക്കാട്ടി, ഉയർന്ന തുക നഷ്ടപരിഹാരമായി നൽകണമെന്ന് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സഹിതം ഷെരീഫ് ജാഫറിന്റെ അഡ്വക്കറ്റ് വാദിച്ചു. എന്നാൽ, പരിക്ക് നിസ്സാരമാണെന്നും 30,000 ദിർഹം നഷ്ടപരിഹാരമായി നൽകാമെന്നുമാണ് എതിർകക്ഷിയുടെ അഡ്വക്കറ്റ് കോടതിയിൽ അറിയിച്ചത്. സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിച്ച കോടതി, ഷെരീഫ് ജാഫറിന്റെ അഡ്വക്കറ്റിന്റെ വാദം അംഗീകരിക്കുകയും ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയുമായിരുന്നു.