ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ രാജസ്ഥാൻ സ്വദേശിക്ക് 1.3 ലക്ഷം ദിർഹം നഷ്ടപരിഹാരം; യാബ് ലീഗൽ സർവീസസിന്റെ ഇടപെടൽ നിർണ്ണായകം
ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ രാജസ്ഥാൻ സ്വദേശിക്ക് 1.3 ലക്ഷം ദിർഹം നഷ്ടപരിഹാരം; യാബ് ലീഗൽ സർവീസസിന്റെ ഇടപെടൽ നിർണ്ണായകം


ദുബായ്: 2023 ജൂൺ 9 വെള്ളിയാഴ്ച ദുബായിലെ അൽ ഖൈൽ റോഡിൽ ഷാർജയിലേക്കുള്ള പാതയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജസ്ഥാൻ സ്വദേശി മുഹമ്മദ് സാജിദ് മുഹമ്മദ് അസ്ലമിന് 1.3 ലക്ഷം ദിർഹം (ഏകദേശം 30.3 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകാൻ കോടതി വിധി. യാബ് ലീഗൽ സർവീസസിന്റെ ഇടപെടലാണ് ഈ വിധിക്ക് പിന്നിൽ.
മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന സാജിദ്, മതിയായ അകലം പാലിക്കാത്തതിനെ തുടർന്ന് മുന്നിൽ പോവുകയായിരുന്ന നേപ്പാൾ സ്വദേശി ഓടിച്ച ഇസുസു പിക്കപ്പ് ട്രക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. അപകടത്തിന് കാരണക്കാരനായതിനാൽ സാജിദിന് ക്രിമിനൽ കേസിൽ 1000 ദിർഹം പിഴ ചുമത്തിയിരുന്നു.
അപകടത്തെ തുടർന്ന് സാജിദിന് സാരമായ പരിക്കുകളുണ്ടായി. ഉടൻതന്നെ ആംബുലൻസിൽ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാജിദിന് നഷ്ടപരിഹാരം ലഭിക്കാതെ വന്നതിനെ തുടർന്ന് യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ, ആവശ്യമായ രേഖകൾ സമർപ്പിച്ച് നഷ്ടപരിഹാര കേസ് രജിസ്റ്റർ ചെയ്തു. സാജിദിന്റെ മോട്ടോര്‍ സൈക്കിളിന്റെ ഇന്‍ഷൂറന്‍സ് കമ്പനിയെയും പിക്കപ്പ് വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് കമ്പനിയെയും എതിർകക്ഷിയാക്കിയാണ് കേസ് ഫയൽ ചെയ്തത്.
സമർപ്പിച്ച രേഖകളും മെഡിക്കൽ സർട്ടിഫിക്കറ്റുകളും വിശദമായി പരിശോധിച്ച ഇൻഷുറൻസ് അതോറിറ്റി, സാജിദിന്റെ വക്കീലിന്റെ വാദം അംഗീകരിക്കുകയും സാജിദിന്റെ മോട്ടോര്‍ സൈക്കിളിന്റെ ഇന്‍ഷൂറന്‍സ് കമ്പനി 1.3 ലക്ഷം ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയുമായിരുന്നു.