ദുബായില്‍ വെച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ കോഴിക്കോട് ആയഞ്ചേരി സ്വദേശിക്ക് മൂന്നരലക്ഷം ദിര്‍ഹംസ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ദുബായില്‍ വെച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ കോഴിക്കോട് ആയഞ്ചേരി സ്വദേശിക്ക് മൂന്നരലക്ഷം ദിര്‍ഹംസ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

7/26/2025

ദുബായ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് ആയഞ്ചേരി സ്വദേശി റഫീഖ് നങ്ങിയാരത്ത് മൊയ്തുവിന് മൂന്നര ലക്ഷം ദിര്‍ഹം (82.43 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം ലഭിച്ചു. യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലുകളാണ് ഈ വിധിക്ക് പിന്നില്‍.

2023 മെയ് 28-ന് ദുബായ് അല്‍ ബര്‍ഷയിലെ ക്യൂ ക്ലബ്ബിന് സമീപം റോഡ് മുറിച്ചുകടക്കുമ്പോളാണ് റഫീഖിനെ ദുബായ് രജിസ്ട്രേഷനിലുള്ള ഒരു ബൈക്ക് ഇടിച്ചത്. അപകടമുണ്ടാക്കിയ ഡ്രൈവര്‍ പോലീസ് എത്തുന്നതിന് മുമ്പ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റഫീഖിനെ ഉടന്‍ റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ കഠിനമായ രക്തസ്രാവവും കാഴ്ചക്കുറവും ഗ്രഹിക്കാനുള്ള ശേഷിക്ക് തകരാറുമുണ്ടായിരുന്നു. റഫീഖിന് നാട്ടില്‍ നിന്നാണ് തുടര്‍ചികിത്സ നല്‍കിയത്.

അപകടത്തിന് കാരണമായ അജ്ഞാതനായ ഡ്രൈവറെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ദുബായ് ക്രിമിനല്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് റഫീഖിന്റെ ബന്ധുക്കള്‍ യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും റഫീഖിന്റെ ഭാര്യ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയും ചെയ്തത്‌. ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച് ഇന്‍ഷുറന്‍സ് അതോറിറ്റിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഒടുവില്‍, അപകടത്തിന് കാരണമായ മോട്ടോര്‍ സൈക്കിളിന്റെ ഇന്‍ഷുറന്‍സ് കമ്പനി മൂന്നര ലക്ഷം ദിര്‍ഹം (82.43 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ഇന്‍ഷുറന്‍സ് അതോറിറ്റി ഉത്തരവിട്ടു.