വാഹനാപകടത്തിൽ പരിക്കേറ്റ പാക് പൗരന് ദുബായ് കോടതി ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ചു
വാഹനാപകടത്തിൽ പരിക്കേറ്റ പാക് പൗരന് ദുബായ് കോടതി ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ചു


ദുബായ്: ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശി അസ്ഗർ അലി അൽത്താഫ് ഹുസ്സൈന് ദുബായ് കോടതി ഒരു ലക്ഷം ദിർഹം (ഏകദേശം 77.65 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം വിധിച്ചു. YAB Legal Services സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലിലൂടെയാണ് ഈ വിധി സാധ്യമായത്.
2023 ജൂലൈ 23-നാണ് സംഭവം. ദുബായിലെ അൽ ഖുദ്റ സ്ട്രീറ്റിൽ, അറേബിയന്‍ റാഞ്ചസ് 2-ന് സമീപം വെച്ച് അസ്ഗർ അലി ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെടുകയായിരുന്നു. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിക്കുകയായിരുന്ന അദ്ദേഹം പെട്ടെന്ന് ഇടത്തേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണം. ഇതേത്തുടർന്ന്, ശരിയായ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഒരു ഇമാറാത്തി സ്വദേശിയുടെ ടെസ്ല കാറുമായി അദ്ദേഹത്തിന്റെ മോട്ടോർ സൈക്കിൾ കൂട്ടിയിടിച്ചു. അപകടത്തിൽ അസ്ഗർ അലിയുടെ നെഞ്ചിനും കാലിനും തോളിനും സാരമായി പരിക്കേറ്റു. അദ്ദേഹത്തെ ഉടൻതന്നെ മിഡിൽ ഈസ്റ്റ് പാർക്ക് വ്യൂ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുകയും, രേഖകൾ, അപകടത്തിന്റെ രൂപരേഖ, റെക്കോർഡിംഗ് വീഡിയോ, പോലീസ് റിപ്പോർട്ട് എന്നിവയുൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചതിൽ നിന്ന് അസ്ഗർ അലിയുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്തി. എന്നാൽ, കേസ് വലിയ പ്രാധാന്യം അർഹിക്കാത്തതിനാൽ ക്രിമിനൽ കേസ് തള്ളുകയായിരുന്നു.
ഇതിനെത്തുടർന്ന്, അസ്ഗർ അലി YAB Legal Services സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും, അദ്ദേഹത്തിന്റെ സഹായത്തോടെ ഇൻഷുറൻസ് കമ്പനിക്കെതിരെ നഷ്ടപരിഹാര കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. അപകട റിപ്പോർട്ടിന്റെ പകർപ്പ്, ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട്, ചികിത്സാ ബില്ലുകൾ എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും കോടതിയിൽ സമർപ്പിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് അസ്ഗർ അലിയുടെ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനി ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി വിധിച്ചത്.