വാഹനാപകടത്തിൽ പരിക്കേറ്റ പാക് പൗരന് 40,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി
വാഹനാപകടത്തിൽ പരിക്കേറ്റ പാക് പൗരന് 40,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി


ദുബായ്: യു.എ.ഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ പൗരന്, 40,000 ദിർഹം (ഏകദേശം 30 ലക്ഷം പാക് രൂപ) നഷ്ടപരിഹാരം നൽകണമെന്ന് ദുബായ് കോടതി ഉത്തരവിട്ടു. ദുബായ് ബർദുബായിൽ വെച്ച് മലയാളി ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റ അവൈസ് സഈദ് സഈദ് അഹ്‌മദിനാണ് അനുകൂല വിധി ലഭിച്ചത്.
2024 ജനുവരി 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായ് ബർദുബായിലെ അൽഗുറൈര്‍ പ്രിന്റിംഗ് & പബ്ലിഷിംഗ് കമ്പനിയുടെ പ്രവേശന കവാടത്തിന് സമീപം വെച്ചായിരുന്നു അപകടം. ആരാമെക്‌സ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന അവൈസ് സഈദ് സഈദ് അഹ്‌മദിന്റെ മോട്ടോർ സൈക്കിളിൽ പിക്കപ്പ് കാർ ഡ്രൈവറായ മലയാളി ഇടിക്കുകയായിരുന്നു. റോഡ് സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്താതെ പ്രധാന റോഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. അപകടത്തിൽ അദ്ദേഹത്തിന്റെ ഇടത് കൈക്കും വലത് കാൽവിരലിനും ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് അൽ സഖർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അപകടത്തിന് കാരണക്കാരനായ മലയാളി ഡ്രൈവർക്കെതിരെ ട്രാഫിക് ക്രിമിനൽ കോടതി 5,000 ദിർഹം പിഴ ചുമത്തുകയും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്തു.
ശേഷം, പരിക്കേറ്റ അവൈസിന്റെ ബന്ധുക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് YAB ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം കേസ് ഏറ്റെടുക്കുകയും മെഡിക്കൽ സർട്ടിഫിക്കറ്റുകളും ക്രിമിനൽ കേസ് വിധിയും ഉൾപ്പെടെയുള്ള ശക്തമായ രേഖകൾ സഹിതം നഷ്ടപരിഹാര കേസ് കോടതിയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കേസ് പരിഗണിച്ച ഇന്‍ഷൂറന്‍സ് തര്‍ക്ക പരിഹാര കോടതി, അപകടത്തിന് കാരണമായ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനി അവൈസ് സഈദ് സഈദ് അഹ്‌മദിന് 40,000 ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു. നഷ്ടപരിഹാര തുകയ്ക്ക് പുറമെ, 3,850 ദിർഹം മെഡിക്കൽ ചെലവായും 500 ദിർഹം അഭിഭാഷക ഫീസായും ഇൻഷുറൻസ് കമ്പനി നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
