വാഹനാപകടം: പാകിസ്താൻ സ്വദേശി അജ്മൽ അലിക്ക് 80,000 ദിർഹം (61 ലക്ഷം രൂപ) നഷ്ടപരിഹാരം

വാഹനാപകടം: പാകിസ്താൻ സ്വദേശി അജ്മൽ അലിക്ക് 80,000 ദിർഹം (61 ലക്ഷം രൂപ) നഷ്ടപരിഹാരം

11/1/2025

അബുദാബി: വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്താൻ സ്വദേശിയായ അജ്മൽ അലിക്ക് 80,000 യുഎഇ ദിർഹംസ് (ഏകദേശം 61 ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. പ്രമുഖ നിയമ സേവന സ്ഥാപനമായ യാബ്‌ ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയുടെ നിയമപരമായ ഇടപെടലുകളാണ് അനുകൂല വിധിക്ക് വഴിയൊരുക്കിയത്.

അബൂദാബിയിൽ നിന്ന് അൽഐനിലേക്ക് പോകുന്ന അൽ ഖസ്‌ന പാലം കഴിഞ്ഞുള്ള നാലുവരി പാതയിലായിരുന്നു അപകടം. ഡ്രൈവറുടെ ശ്രദ്ധക്കുറവ് കാരണം നിയന്ത്രണം വിട്ട വാഹനം ഇരുമ്പ് ബാരിയറിൽ ഇടിച്ച് പലതവണ മറിയുകയായിരുന്നു. അപകടസമയത്ത് വാഹനത്തിലെ യാത്രക്കാരനായിരുന്നു അജ്മൽ അലി. നെഞ്ചിലും ഇടുപ്പിലും കണങ്കാലിലും ഗുരുതരമായി പരിക്കേറ്റ അജ്മൽ അലിയെ അൽ ഐനിലെ തവാം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യക്കാരനായ ഡ്രൈവറാണ് അപകടത്തിന് കാരണക്കാരൻ. ക്രിമിനൽ കേസ് നടപടികളുടെ ഭാഗമായി ഇദ്ദേഹത്തിന് കോടതി അയ്യായിരം ദിർഹം പിഴയും വിധിച്ചു.

അപകടത്തെ തുടർന്ന് അജ്മൽ അലിയുടെ ബന്ധുക്കൾ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. കേസ് ഏറ്റെടുത്ത അദ്ദേഹം, ഫോറൻസിക് റിപ്പോർട്ട്, ക്രിമിനൽ കേസ് റിപ്പോർട്ട് ഉൾപ്പെടെയുള്ള മതിയായ രേഖകൾ സഹിതം അപകടത്തിന് കാരണമായ വാഹനത്തിന്റെ ഇൻഷൂറൻസ് കമ്പനിക്കെതിരെ ഇൻഷൂറൻസ് നഷ്ടപരിഹാര കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

നിയമനടപടികൾ പൂർത്തിയാക്കിയ ഇൻഷൂറൻസ് തർക്ക പരിഹാര കോടതി 80,000 ദിർഹംസ് അജ്മൽ അലിക്ക് നഷ്ടപരിഹാരമായി നൽകാൻ ഇൻഷൂറൻസ് കമ്പനിയോട് ഉത്തരവിട്ടു.