പരിക്കേറ്റ നേപ്പാളി ബൈക്ക് യാത്രികന് 90,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു.

ദുബായിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ നേപ്പാള്‍ സ്വദേശി സഞ്ചയ് പാണ്ഡെ കമല്‍ പ്രസാദിന് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ തൊണ്ണൂറായിരം ദിര്‍ഹം (33.6 ലക്ഷം നേപ്പാളി റൂപ്പീസ്) നഷ്ടപരിഹാരമായി നല്‍കാന്‍ ദുബായ് കോടതി വിധി

6/5/2025

ദുബായ്: 2023 ഡിസംബര്‍ 7 ന് ദുബായ് അല്‍നസര്‍ ക്ലബ്ബിന് എതിര്‍വശത്തുള്ള ഊദ് മേത്തയില്‍ വെച്ച് പാകിസ്താന്‍ സ്വദേശി ഓടിച്ച കാര്‍ സഞ്ചയ് പാണ്ഡെ ഓടിച്ച മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സഞ്ചയിയെ ഉടനെ മോഡേണ്‍ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

കാര്‍ ഡ്രൈവറുടെ അശ്രദ്ധയും മുന്നിലുള്ള മോട്ടോര്‍ സൈക്കിളുമായി ആവശ്യത്തിന് ദൂരം പാലിക്കാത്തതുമാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് പോലീസ് കണ്ടെത്തിയതിനാല്‍ അദ്ദേഹത്തിന് 2000 ദിര്‍ഹം ഫൈന്‍ ചുമത്തി വിട്ടയച്ചു. എന്നാല്‍ അപകടത്തെ തുടര്‍ന്ന് വലത് കൈക്കും തോളെല്ലിനും സാരമായി പരിക്കേറ്റ സഞ്ചയിക്ക് യാതൊരു നഷ്ടപരിഹാരവും ലഭിച്ചിരുന്നില്ല. അങ്ങനെയാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചത്. കാര്യങ്ങള്‍ കേട്ട ശേഷം അദ്ദേഹം കേസ് ഏറ്റെടുക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ കീഴിലുള്ള അഡ്വക്കറ്റുമാര്‍ നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമനടപടികള്‍ ആരംഭിച്ചു. ആദ്യമായി ഇന്‍ഷൂറന്‍സ് അതോറിറ്റിയില്‍ നഷ്ടപരിഹാരകേസ് രജിസ്റ്റര്‍ ചെയ്തു. സഞ്ചയിയുടെ പരിക്കിന്റെ ആഴം വിശദീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ക്രിമിനല്‍ കേസ് ജഡ്ജ്‌മെന്റ്, മെമ്മോറാണ്ടം തുടങ്ങി ആവശ്യമായ രേഖകള്‍ സഹിതമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസ് പരിഗണിച്ച കോടതി തൊണ്ണൂറായിരം ദിര്‍ഹം( 33.6 ലക്ഷം നേപ്പാളി റൂപീസ്) നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധിക്കുകയാണുണ്ടായത്.